Job 9

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം;
ദൈവസന്നിധിയിൽ മൎത്യൻ നീതിമാനാകുന്നതെങ്ങിനെ?
3അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ
ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല.
4അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു;
അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?
5അവൻ പൎവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;
തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
6അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു;
അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
7അവൻ സൂൎയ്യനോടു കല്പിക്കുന്നു;
അതു ഉദിക്കാതിരിക്കുന്നു;
അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
8അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു;
സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.
9അവൻ സപ്തൎഷി, മകയിരം, കാൎത്തിക, ഇവയെയും
തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
10അവൻ ആരാഞ്ഞുകൂടാത്ത വങ്കാൎയ്യങ്ങളെയും
എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
11അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല;
അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.
12അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും?
നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?
13ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല;
രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു.
14പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും
അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
15ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ;
എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും.
16ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും
എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.
17കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകൎക്കുന്നുവല്ലോ;
കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
18ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല;
കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
19ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ;
ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും?
20ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും;
ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
21ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല;
എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
22അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു:
അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
23ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ
നിൎദ്ദോഷികളുടെ നിരാശ കണ്ടു അവൻ ചിരിക്കുന്നു.
24ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു;
അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കിൽ പിന്നെ ആർ?
25എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു;
അതു നന്മ കാണാതെ ഓടിപ്പോകുന്നു.
26അതു ഓടകൊണ്ടുള്ള വള്ളംപോലെയും
ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
27ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു
പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
28ഞാൻ എന്റെ വ്യസനം ഒക്കെയും ഓൎത്തു ഭയപ്പെടുന്നു;
നീ എന്നെ നിൎദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
29എന്നെ കുറ്റം വിധിക്കുകയേയുള്ളു;
പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
30ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും
ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
31നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും;
എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
32ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും
ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും
അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിൎത്തേണ്ടതിന്നു
ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
34അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ;
അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
35അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും;
ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.
Copyright information for Mal1910